Friday, September 21, 2012

ഒരു സമരവും രണ്ടു തെരഞ്ഞെടുപ്പുകളും ഒറ്റവോട്ടും.



എല്ലാ സ്കൂളിലും സമരം ഉണ്ട്.ഞങ്ങളുടെ സ്കൂളില്‍ മാത്രം സമരം ഇല്ല.
ഞങ്ങള്‍ അന്ന് ഒമ്പതാം ക്ളാസ്സില്‍ പഠിക്കുകയാണ്.
എസ്.ജോണ്‍ സാര്‍ ആണ് ഹെഡ് മാസ്റ്റര്‍ .   എല്ലാവര്ക്കും അദ്ദേഹത്തെ  പേടിയാണ്. കണ്ണുകള്‍ സദാ ചുവന്നിട്ടാണ്.അതിനാല്‍ 'ഉക്കന്‍ ' എന്നൊരു ഇരട്ടപ്പേര്‍ സാറിനുണ്ട്.
ഒരു ദിവസം സുരേന്ദ്രന്‍ പിള്ളയും സുദര്‍ശനനും  കൂടി എല്ലാവരോടും പറഞ്ഞു.  നമ്മള്‍ക്കും സമരം നടത്തണം. നാളെ രാവിലെ സ്കൂള്‍ അസ്സംബ്ലി കഴിഞ്ഞാല്‍ ഉടനെ സുരേന്ദ്രന്‍ പിള്ള വിദ്യാര്‍ഥി ഐക്യം എന്ന് ഉറക്കെ വിളിക്കും അപ്പോള്‍ എല്ലാവരും സിന്ദാബാദ് എന്ന് ഏറ്റു  പറയണം.
ആരോടൊക്കെ പറഞ്ഞോ അവര്‍ എല്ലാവരും   സമ്മതിച്ചു.
സി.എ.എം ഹൈസ്കൂളില്‍ ആദ്യമായി നടക്കാന്‍ പോകുന്ന സമരത്തെ ഓര്‍ത്തു സമരപ്രിയര്‍ ആയ കൂട്ടുകാര്‍ ഒക്കെ പുളകം കൊണ്ടു. പിറെ ദിവസമായി
എല്ലാവരും പതിവ് പോലെ സ്കൂളിലെത്തി.
സുരേന്ദ്രന്‍ പിള്ളയും സുദര്‍ ശ നനും എല്ലാവരോടും വീണ്ടും ഓര്‍മ്മപ്പെടുത്തി.
പീയൂണ്‍ ബാബുച്ചായന്‍  ചേങ്ങില മണിയില്‍ ഫസ്റ്റ്‌ ബെല്ലും പ്രാര്‍ത്ഥന ബെല്ലും ഒക്കെ അടിച്ചു. അസ്സംബി കൂടി .
ദൈവമേ കൈതൊഴാം, അത് കഴിഞ്ഞു ' ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്... എന്ന പ്രതിജ്ഞ  കഴിഞ്ഞു. വാര്‍ത്ത വായനക്കാരന്‍ അതും നിര്‍വഹിച്ചു. ഇനി ദേശീയ ഗാനം ..ജനഗണമന... അത് തുടങ്ങിയതോടെ എല്ലാവര്ക്കും മനസ്സില്‍ വെപ്രാളം കേറി.
ജനഗണമനയും കഴിഞ്ഞു. ബാബുച്ചായന്‍ ചേങ്ങില ഒന്ന് മുട്ടി.
 എല്ലാവര്ക്കും ക്ലാസ്സിലേക്ക് പോകാനുള്ള ബെല്ലാണ്.
സുരേന്ദ്രന്‍ പിള്ള ഉറക്കെ വിളിച്ചു ..വിദ്യാര്‍ഥി ഐക്യം......."
..സിന്ദാ ബാദ്... ...
ഒരാള്‍ മാത്രം ഏറ്റു വിളിച്ചു.. അത് സുദര്‍ശനന്‍ ആയിരുന്നു.
 ബാക്കിയെല്ലാ വരും ഒന്നും അറിയാത്ത പോലെ (പതിവ് പോലെ)  ക്ലാസ്സിലേക്ക് നടന്നു. സുരേന്ദ്രന്‍ പിള്ളയുടെ ചെവിക്കു  ജോണ്‍ സാര്‍ പിടിച്ചു കിഴുക്കി എന്ന് മാത്രമല്ല ചെവിക്കു പിടിച്ചു കൊണ്ടു തന്നെ അവനെ മൂന്നാല് തവണ വട്ടം കറക്കി.
സുദര്‍ശ ന നെയും, അത് പോലെ തന്നെ.  ഓഫീസിലേക്ക് അവരെ കൊണ്ടു പോയി. തുടയില്‍ നന്നാലു അടി കൊടുത്തു. മ്രക്ഷാകര്ത്താവിനെ വിളിച്ചു കൊണ്ടു വന്നിട്ട് ക്ലാസ്സില്‍ കയറി യാല്‍ മതിയെന്ന്  ജോണ്‍ സാര്‍ ഉത്തരവായി.
അതില്‍പ്പിന്നെ അടുത്തകാലത്തൊന്നും സി.എ. എം ഹൈസ്കൂളില്‍ സമരം എന്ന് ഉരുവിടാന്‍ പോലും കുട്ടികള്‍ തയ്യാറായിരുന്നില്ല. രക്ഷാ കര്‍ത്താക്കളെ വിളിച്ചു കൊണ്ടു വന്നിട്ട്  സുരേന്ദ്രന്‍ പിള്ളയും സുദര്‍ ശ നനും ക്ലാസില്‍ കയറാന്‍ മൂന്നാല് ദിവസം എടുത്തു. ഇവര്‍ രണ്ടു പേരും കുറുമ്പകര  യു.പി.സ്കൂളില്‍ അഞ്ചാം ക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ്സ് വരെ എന്റെ കൂടെ പഠിച്ചവര്‍ ആണ്.
സുരേന്ദ്രന്‍ പിള്ള ക്ലാസ്സില്‍ എന്റെ തൊട്ടടുത്താണ് ഇരിക്കുന്നത്.  വീണ്ടും ക്ലാസ്സില്‍ കയറിയതിന്റെ അന്ന് അവന്‍ എന്നോടും പറഞ്ഞു:  നീയെങ്കിലും എന്റെ കൂടെ വിളിക്കുമെന്ന്  ഞാന്‍ കരുതി.  ..ഞാന്‍ ഒന്നും പറഞ്ഞില്ല.
സത്യത്തില്‍ അവിടെ ഒരു സമരം നടത്തുന്നതില്‍ എനിക്കും ഇഷ്ടമായിരുന്നു.
പക്ഷെ  ജോണ്‍ സാറിനെ എനിക്ക് പേടി ആണ്. അതിനു വേറൊരു കാരണം ഉണ്ട്.സ്കൂള്‍ പാര്‍ ല മെന്റ് തെരെഞ്ഞെടുപ്പി ന്‍റെ സമയത്ത് ലീഡര്‍ സ്ഥാനത്തേക്ക്   മത്സരിക്കുന്നത് എന്‍ .ഗോപിനാഥന്‍ ആണ്.  ഗോപിയെ എനിക്ക് നേരത്തെ അറിയാം. നന്നായി സംസാരിക്കും. പ്രസംഗിക്കും  . കുറുമ്പകര  യു.പി.എസ്സില്‍ എന്നെക്കാള്‍ ഒരു ക്ലാസ് മുമ്പില്‍ ആയിരുന്നു ഗോപി.  ഞാന്‍ ഇരുപത്താറില്‍ സ്കൂളില്‍ (സി. എ. എം. ഹൈ സ്ക്കൂളില്‍ ) എട്ടില്‍ എത്തിയപ്പോള്‍ ഗോപി ഒമ്പതില്‍ ആണ്.  
ഞാന്‍ ഒമ്പതില്‍ എത്തിയപ്പോള്‍ ഗോപി പത്തിലായി.
സ്കൂള്‍ ലീഡറായി  ഗോപിനാഥന്‍   നോമിനേഷന്‍ കൊടുത്തു. ഗോപിക്കെതിരെ ആരും നോമിനേഷന്‍ കൊടുത്തിരുന്നില്ല.
ഞാന്‍ ഒമ്പതിലെത്ത്തിയപ്പോള്‍ ഒമ്പതില്‍ തോറ്റു അവിടെ ഉണ്ടായിരുന്ന രവിയുമായി ഞാന്‍ സൌഹൃദത്തില്‍ ആയി. ചെങ്കിലാത്ത് ആണ് രവിയുടെ വീട്. ആരുടേയും കയ്യില്‍ ഇല്ലാത്തത്ര നല്ല പുസ്തകങ്ങള്‍ രവിയുടെ പക്കല്‍ ഉണ്ട്.  ഒരിക്കല്‍ ഞാന്‍ രവിയെ എന്റെ വീട്ടിലേക്കു വിളിച്ചിട്ട് രവി വന്നില്ല. രവി വരുമെന്ന് കരുതി മുത്തശ്ശിയമ്മ  സ്പെഷ്യല്‍ കൂട്ടാന്‍ ഒക്കെ ഉണ്ടാക്കി. പക്ഷെ ഞാന്‍ ഉച്ചയ്ക്ക് വീട്ടില്‍ ചെന്നപ്പോള്‍ ഒറ്റയ്ക്കായിരുന്നു. പകുതി വഴിക്ക് വരെ വന്നിട്ട് രവി തിരിച്ചു പോവുകയായിരുന്നു. അതി ന്‍റെ കാരണം എനിക്ക് മനസ്സില്‍ ആയില്ല. പക്ഷെ എനിക്ക് വളരെ വിഷമം തോന്നിയിരുന്നു
രവി നോമിനേഷന്‍റെ  കടലാസ് എന്റെ കയ്യില്‍ കൊണ്ടുവന്നു ഒപ്പിടീ പ്പിച്ചു  ഓഫീസില്‍ കൊടുത്തു.  അത് കാരണം ഇലക്ഷന്‍ നടത്തേണ്ടി വന്നു. എന്‍റെ വോട്ടുള്‍പ്പെടെ വളരെ കുറച്ചു വോട്ടേ രവിക്ക് കിട്ടിയുള്ളൂ. ഗോപി ജയിച്ചു.
പിറ്റേന്നു തന്നെ ജോണ്‍ സാര്‍ എന്നെ പൊക്കി.
"എടാ നീ പഠിക്കാന്‍ നല്ലൊരു ചെറുക്കന്‍ ആണെന്നാണ്‌ ഞാന്‍ വിചാരിച്ചത്. പക്ഷെ നിന്‍റെ കൂട്ടു കെട്ടൊക്കെ മോശം ആണ്. നീ എന്തിനാടാ ആ രവിയുടെ നോമിനേഷനില്‍ ഒപ്പിട്ടത്. ?
"മകന്‍റെ  കൂട്ടുകെട്ടൊക്കെ മോശം പിള്ളാരുമായിട്ടാണെന്നു  ജോണ്‍ സാര്‍ എന്റെ അച്ഛനോട് പറയുകയും ചെയ്തു. " അതെന്താടാ സാര്‍ അങ്ങനെ പറഞ്ഞത് എന്ന് അച്ഛന്‍ എന്നോട് ചോദിച്ചു" പക്ഷെ രവിക്ക് എന്ത് കുഴപ്പം ആണെന്നാണ്‌ എനിക്ക് മനസ്സില്‍ ആകാഞ്ഞത്.
ഒമ്പതാം ക്ലാസ്സില്‍ തൊട്ടു. സ്കൂളിലെ മുതിര്‍ന്ന വിദ്യാര്‍ഥി കളില്‍  ഒരാളാണ് രവി.
 പഠിക്കാന്‍ വളരെ മോശം. .
ജോണ്‍ സാറിനു രവിയോടി ദേഷ്യം തോന്നാന്‍ വേറൊരു  കാരണം കൂടി ഉണ്ടായിരുന്നു.
ആയിടെ സ്ഥലെത്തെ പ്രമാണിയുടെ മകന്, രവിയും തമ്മില്‍ ക്ലാസ്സില്‍ വച്ചു  . രവി അവന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച്ചു. അവനു ശ്വാസം മുട്ടി. കുറെ ദിവസത്തേക്ക് രവിയെ ക്ലാസ്സില്‍ കയറ്റിയില്ല. അത് കഴിഞ്ഞു ഏറെ കഴിയുന്നതിനു മുമ്പായിരുന്നു ഗോപിയും രവിയും തമ്മിലുള്ള ലീഡര്‍ഷിപ്പ് മത്സരം.
പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വേറൊരു തെരഞ്ഞെടുപ്പിന്റെ കഥയും എനിക്ക് പറയാന്‍ ഉണ്ട്.
ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പു ആണ്.  പത്താം ക്ലാസ്സില്‍ ആകെ രണ്ടു ഡിവിഷന്‍ ആണ് ഉള്ളത്. എ ഡിവിഷന്‍ ആണുങ്ങള്‍ക്കും  ബി ഡിവിഷന്‍ പെണ്ണുങ്ങള്‍ക്കും. പത്താം ക്ളാസ്സ് എ ഡിവിഷനില്‍ നിന്നും ആര് ജയിച്ചാലും അവര്‍ സ്കൂള്‍ ലീഡര്‍  ആവും എന്ന് ഉറപ്പാണ്.  പി.ജെ.ജെയിംസും  ദാനിയല്‍ പി.ജെ യും പേരുകൊടുത്തു. പേര് കൊടുക്കുക എന്ന് പറഞ്ഞാല്‍ നോമിനേഷന്‍ തന്നെ. അവരുടെ നോമിനേഷന്‍ കൊടുത്തത് ആരാണെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. എന്റെ നോമിനേഷനില്‍ ഒപ്പിട്ടത്  എന്റെ തൊട്ടടുത്ത്‌ ഇരിക്കുന്ന സി.വി.സൈമണ്‍ ആണ്.  അമ്മാച്ചന്‍ എന്ന് അറിയപ്പെടുന്ന പോള്‍ സാര്‍ ആണ് ഞങ്ങളുടെ ക്ലാസ് ടീച്ചര്‍  .     അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ ക്ലാസ്സിലെ വോട്ടെടുപ്പ് നടന്നു.  സ്കൂളിന്റെ സീല്‍ പതിച്ച തുണ്ടുപേപ്പര്‍    ആണ്  ബാലറ്റ്  പേപ്പര്‍  .  എല്ലാവരും അവരവര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ   പേര് അതില്‍ എഴുതി ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ ഇട്ടു .   പെട്ടി പൊളിച്ച് വോട്ടുകള്‍ എണ്ണി.     പി.ജെ.ജെയിംസ്  ജയിച്ചു.  എനിക്ക്  ഒരു വോട്ടു കിട്ടി. അത് എന്‍റെ വോട്ടായിരുന്നു.  എന്നെ നോമിനേറ്റു ചെയ്ത സൈമണ്‍ വോട്ടു ചെയ്തത് ജെയിംസിന് ആണോ  ദാനിയേലിന് ആണോ എന്ന് ഞാന്‍ അന്വേഷിച്ചില്ല. പക്ഷെ കുറെ നാളത്തേക്ക്  പോള്‍ സാര്‍ എന്നെ ' ഒറ്റ വോട്ട്   ' എന്നാണു വിളിച്ചിരുന്നത്. 

Kurumpakara

Kurumpakara